2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഒരു “കുട്ടി” നടന്ന വഴികളിലൂടെ...

പൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ്...
ഏത് പേരെടുത്ത് വിളിച്ചാലും നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും..


പ്രായവും,ദുബായിലെ ഉഷ്ണകാറ്റും വകവെക്കാതെ ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍ എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു..അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു..കുശലം ചോദിക്കുന്നു.

എനിക്കത് വളരെ അത്ഭുതമായി തോന്നി..വാര്‍ദ്ദക്യം തലോടുന്ന വേളയിലും ചുറുചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്.മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു.ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആ‍ദരിച്ചു..അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു എന്റെ ആഗമനോദ്ദേശം അറിയിച്ചു..

സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു:“വാ നമ്മുക്ക് കുറച്ച് നടക്കാം”

ഇഷ്ടിക വിരിച്ച ഫുട്ട്പാത്തിലൂടെ ഞങ്ങള്‍ നടന്നു.


അറബി,ഇംഗ്ലീഷ്,ഹിന്ദി,പാര്‍സി,ഗുജറാത്തി,തുളു...തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.

വ്യത്യസ്തമായ ഈ പേരിലറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിതയാത്ര തന്നെയാണ്..



1953-ലാണ്കുട്ടി സാഹിബ് ദുബൈയില്‍ എത്തുന്നത്.ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു..ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലാഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്..പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്ട്തോഴനായി..യു.എ.ഇ.യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളികൂട്ടുകാരാണ്.

ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകുന്നുണ്ടായിരുന്നു.

യു.എ.ഇ.യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു..ഇന്നത്തെ പോലെ എ.സി വ്യാപകമല്ലാത്ത ആദ്യകാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.

പിന്നീടുള്ള കാലങ്ങളില്‍ ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും കടന്നു

ബഹറിനില്‍ വെച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെയുണ്ടായിരുന്നു.സൌഹ്രുദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു.നെഹ്രു കുടു:ബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു..

ഇടക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു:“ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ് രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയ ക്ക് ഞാനൊരു കത്തയച്ചു-നിങ്ങള്‍ മോത്തിലാല്‍ നെഹ്‌റു വിന്റെ പേരകുട്ടിയാണ് കരുത്ത് കാണിക്കുക,ധൈര്യപൂര്‍വ്വം മുന്നേറുക-എന്നതായിരുന്നു ഉള്ളടക്കം”

സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.


കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി.അവിടെയും അധികകാലം ഉണ്ടായില്ല ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.

ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാനിടയായി.ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റമിത്രവും,സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി.കെ. കൃഷ്ണമേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”

ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു.എ.ഇ യില്‍ എത്തി.തനിക്ക് ഇഷ്ടപ്പെട്ട രാജ്യമേതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം...തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു.എ.ഇ യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല..


ഒ.എസ്.എ.റഷീദ്,പൊളിറ്റിക്കല്‍ കുട്ടി ദേര റിഗ്ഗ സ്ട്രീറ്റില്‍..
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അറബികളായ സുഹ്രുത്തുക്കള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി പൊളിറ്റിക്കല്‍ കുട്ടി ആകുന്നത്.

പിന്നീട് മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി..1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെയുണ്ടായിരുന്നു...

അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍ സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു..കമാല്‍ഹംസ എന്ന സുഡാനി.

ടൈപ്പിംഗ്സെന്റ്റര്‍,ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍ തന്നെ കമാല്‍ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് നന്ദി പൂര്‍വ്വം സ്മരിക്കുന്നു..

യു.എ.ഇ.യിലെ മുന്‍ഭരണകര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു..ഫോട്ടോഗ്രാഫി യും കൂടെ വളരെ നന്നായി കുക്കിംഗ് ചെയ്യുവാനും നല്ല പ്രാവീണ്യമുണ്ട്.

എന്റെ ബാഗ് നിറയെ പാസ്പോര്‍ട്ടുകളാണ്..പല ദേശങ്ങളുടെയും വിസ കള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്...

പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുകയാണ്...

ഇടക്ക് സംസാരം മുറിഞ്ഞു..അദ്ദേഹം പതുക്കെ കുനിഞ്ഞു.

കണ്ട കാഴ്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി..

സ്ട്രീറ്റില്‍ മെട്രൊ റെയില്‍ വെയുടെ പണിക്കിടെ അശ്രദ്ദമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു..അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു-മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍...ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംത്ര്പ്തിയോടെ വീണ്ടും നടന്നു.


അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി ത്രിശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്..1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്.. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു...എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു.എ.ഇ.യില്‍ എത്തുന്നു...അദ്ദേഹത്തിന്റെ അറബി സുഹ്രുത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു.

യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു “ ഞാന്‍ ഇനിയും വരും..നിങ്ങളെയൊക്കെ കാണാന്‍..ഇന്‍ശാ അള്ളാഹ്”

അതെ ഞങ്ങള്‍ കാത്തിരിക്കുകയാണ്-ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ